പാരിസ്: യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസ് ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ 351 യാത്രാവിമാനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കൈമാറിയ 306 വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 15 ശതമാനം വർധനവാണ്.
ജൂൺ മാസത്തിൽ മാത്രം 89 വിമാനങ്ങൾ കൈമാറിയതായും കമ്പനി അറിയിച്ചു. ഇതോടെ ഈ വർഷം മൊത്തം 870 വിമാനങ്ങൾ കൈമാറുകയെന്ന ഔദ്യോഗിക ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് എയർബസെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. വർഷാവസാനത്തോടെ 900 വിമാനങ്ങൾ വരെ കൈമാറാനാകുമെന്ന ആത്മവിശ്വാസവും കമ്പനിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആഗോള വിതരണശൃംഖലയിലെ തടസ്സങ്ങൾ പൂർണമായി മാറിയിട്ടില്ല. എൻജിൻ ലഭ്യതയിൽ പുരോഗതിയുണ്ടെങ്കിലും മുൻകാല ക്ഷാമവും ചൈനയിലേക്കുള്ള വിമാനങ്ങളുടെ വിതരണത്തിലെ കാലതാമസവും ആദ്യ പാദത്തിലെ പ്രകടനത്തെ ബാധിച്ചു. ഇതോടെ അമേരിക്കൻ എതിരാളിയായ ബോയിംഗിന് ചില മേഖലകളിൽ മുൻതൂക്കം ലഭിച്ചിരുന്നു.
സാധാരണയായി വർഷത്തിന്റെ രണ്ടാം പകുതിയിലാണ് എയർബസിന്റെ വിമാന കൈമാറ്റം കൂടുതൽ വേഗത്തിലാകുന്നത്.
ഓർഡറുകളുടെ കാര്യത്തിലും കമ്പനി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജനുവരി മുതൽ ജൂൺ വരെ 887 പുതിയ വിമാനങ്ങൾക്ക് ഓർഡർ ലഭിച്ചു. റദ്ദാക്കിയ ഓർഡറുകൾ കണക്കിലെടുത്താൽ ആകെ 822 വിമാനങ്ങളുടെ ശുദ്ധ ഓർഡറാണ് എയർബസിന് ലഭിച്ചിരിക്കുന്നത്.
എയർബസ് വിമാന കൈമാറ്റത്തിൽ 15% വളർച്ച; ആറുമാസത്തിൽ കൈമാറിയത് 351 വിമാനങ്ങൾ
