ടൊറന്റോയിലെ യു എസ് കോണ്‍സുലേറ്റില്‍ വെടിവെപ്പ്

ടൊറന്റോയിലെ യു എസ് കോണ്‍സുലേറ്റില്‍ വെടിവെപ്പ്


ടൊറന്റോ: ടൊറന്റോയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റിനെതിരെ അജ്ഞാതര്‍ വെടിവെച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് 'ദേശീയ സുരക്ഷാ സംഭവം' ആയി പരിഗണിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഏകദേശം 4.30ഓടെയാണ് സംഭവം നടന്നത്. സ്ഥലത്ത് വെടിയുണ്ടയുടെ ഷെല്ലുകളും കെട്ടിടത്തിന് കേടുപാടുകളും കണ്ടെത്തിയതായി ടൊറന്റോ പൊലീസ് ഡെപ്യൂട്ടി ചീഫ് ഫ്രാങ്ക് ബരെഡോ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അറിയാമെന്നും പ്രാദേശിക നിയമസംരക്ഷണ ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

നോര്‍വെയിലെ ഓസ്ലോയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസിക്ക് പുറത്ത് ഞായറാഴ്ച ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

ടൊറന്റോ പൊലീസ് നല്‍കിയ വിവരമനുസരിച്ച് വെള്ള നിറത്തിലുള്ള ഹോണ്ട സി ആര്‍ വി വാഹനം കോണ്‍സുലേറ്റിന് സമീപത്ത് എത്തി അതില്‍ നിന്ന് ഇറങ്ങിയ രണ്ട് പുരുഷന്മാര്‍ കൈത്തോക്കുപയോഗിച്ച് കെട്ടിടത്തിലേക്ക് വെടിവെച്ചതായാണ് കരുതുന്നത്. പിന്നീട് അവര്‍ വാഹനത്തില്‍ തിരിച്ചുകയറി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

കെട്ടിടം ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ളതിനാല്‍ അകത്ത് ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് എഫ്ബിഐ ഉള്‍പ്പെടെ അമേരിക്കന്‍ അധികാരികളുമായി ബന്ധപ്പെടുകയും ടൊറന്റോയും ഒട്ടാവയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ അമേരിക്കന്‍, ഇസ്രയേല്‍ നയതന്ത്ര കേന്ദ്രങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു.

ജനങ്ങളില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്ന സംഭവമാണെന്ന് തങ്ങള്‍ മനസ്സിലാക്കുന്നതായും ടൊറന്റോ പൊലീസ് ഈ സംഭവത്തെ ഏറ്റവും ഗൗരവത്തോടെ കാണുന്നതായും ഡെപ്യൂട്ടി ചീഫ് ബരെഡോ വ്യക്തമാക്കി.

ഓന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് വെടിവെപ്പിനെ അമേരിക്കന്‍ സുഹൃത്തുക്കളെയും അയല്‍ക്കാരെയും ലക്ഷ്യമിട്ട അസ്വീകാര്യമായ അതിക്രമവും ഭീഷണിപ്പെടുത്തലുമാണ് എന്ന് വിശേഷിപ്പിച്ചു.

ഫെബ്രുവരി 28-ന് ഇറാനെതിരായ അമേരിക്കഇസ്രയേല്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ ടൊറന്റോയിലുടനീളം നിരവധി കെട്ടിടങ്ങള്‍ക്ക് നേരെ വെടിവെപ്പുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിലെ മൂന്ന് ജൂത സിനഗോഗുകള്‍ക്കു നേരെയും വെടിവെയ്പ് നടന്നിരുന്നു. 

ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇറാന്‍- കാനഡ പൗരന്റെ ഉടമസ്ഥതയിലുള്ള ഒരു ബോക്‌സിംഗ് ജിമ്മിനും കഴിഞ്ഞ ആഴ്ച വെടിവെപ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങളിലൊന്നിലും ആളപായമുണ്ടായിട്ടില്ല.

ഇതുവരെ ആരെയും പൊലീസ് തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കോണ്‍സുലേറ്റിലെ വെടിവെപ്പുമായി ഈ സംഭവങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുകയാണ്.

നോര്‍വെയിലെ ഓസ്ലോയില്‍ അമേരിക്കന്‍ എംബസിക്ക് പുറത്ത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. താല്‍ക്കാലിക സ്‌ഫോടക ഉപകരണം സ്ഥാപിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. ഇതിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്ന കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. 

മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷവും അമേരിക്കയുടെ പങ്കും പശ്ചാത്തലമാക്കി അമേരിക്കന്‍ പൗരന്മാരെയും ജൂത സംഘടനകളെയും ലക്ഷ്യമിട്ട് ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ ആക്രമണം നടത്തുമോയെന്ന ആശങ്കയും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.