കനത്ത മഴയും കൊടുങ്കാറ്റും; വിന്നിപെഗല്‍ റോഡുകള്‍ വെള്ളത്തിനടിയില്‍

കനത്ത മഴയും കൊടുങ്കാറ്റും; വിന്നിപെഗല്‍ റോഡുകള്‍ വെള്ളത്തിനടിയില്‍


വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയുടെ തെക്കന്‍ മേഖലകളിലുണ്ടായ അതിശക്തമായ മഴയും കൊടുങ്കാറ്റും വ്യാപക നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കി. മണ്‍സൂണ്‍ മഴയെ അനുസ്മരിപ്പിക്കുന്ന കനത്ത പേമാരിയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടൊപ്പം നിരവധി സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് ഉണ്ടായതായുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവന്നു.

എന്‍വയോണ്‍മെന്റ് കാനഡയുടെ കണക്കുകള്‍ പ്രകാരം വിന്നിപെഗിന് വടക്കായി സ്ഥിതി ചെയ്യുന്ന സ്റ്റോണ്‍വാളില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിവരെ 250 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. സ്റ്റോണ്‍വാളില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള വുഡ്ലാന്‍ഡ്‌സില്‍ 120 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.

വിന്നിപെഗിലെ ദി ഫോര്‍ക്ക്‌സ് പ്രദേശത്ത് മാത്രം 117 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. നഗരത്തിലെ നിരവധി വീടുകളുടെ ബേസ്‌മെന്റുകളില്‍ വെള്ളം കയറിയതായും നിരവധി റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായതായും അണ്ടര്‍പാസുകള്‍ വെള്ളത്തിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രവിശ്യയിലെ പല കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും 50 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി എന്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.

വിന്നിപെഗിന് വടക്കു മുതല്‍ ട്യൂലോണ്‍ വരെയും കിഴക്ക് സ്റ്റോണി മൗണ്ടന്‍ വരെയും പടിഞ്ഞാറ് വുഡ്ലാന്‍ഡ്‌സ് വരെയും വ്യാപിച്ചുകിടക്കുന്ന ഇന്റര്‍ലേക്ക് സ്‌കൂള്‍ ഡിവിഷനിലെ എല്ലാ സ്‌കൂളുകളും ബുധനാഴ്ച അടച്ചതായി അധികൃതര്‍ അറിയിച്ചു. ചില സ്‌കൂള്‍ കെട്ടിടങ്ങളില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മാനിറ്റോബയുടെ തെക്കന്‍ മേഖലകളിലുടനീളം ശക്തമായ കാറ്റ് വീശി. സസ്‌കാഷെവാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഡെലോറെയ്ന്‍ പ്രദേശത്ത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായി രേഖപ്പെടുത്തി.

മറ്റ് പല പ്രദേശങ്ങളിലും മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റുണ്ടായി. ബ്രാന്‍ഡണില്‍ 100 കിലോമീറ്റര്‍ വേഗതയും വിന്നിപെഗില്‍ 94 കിലോമീറ്റര്‍ വേഗതയുമാണ് രേഖപ്പെടുത്തിയത്.

വിന്നിപെഗിലെ ചില പ്രദേശങ്ങളില്‍ നാണയത്തിന്റെ വലിപ്പം മുതല്‍ ടെന്നീസ് പന്തിന്റെ വലിപ്പം വരെയുള്ള ആലിപ്പഴ വര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ബേസ്‌ബോള്‍ പന്തിന്റെ വലിപ്പത്തിലുള്ള ആലിപ്പഴം വീണതായും വിവരമുണ്ട്.

വിന്നിപെഗിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സെന്റ് ആന്‍, നഗരത്തിന് തെക്കുള്ള ഓട്ടര്‍ബേണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് ഉണ്ടായതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റെഡ് റിവര്‍ വാലി, പാര്‍ക്ലാന്‍ഡ്‌സ് മേഖലകളിലും സമാന സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് എന്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു.

മാനിറ്റോബ ഹൈഡ്രോയുടെ വിവരമനുസരിച്ച് പ്രവിശ്യയുടെ തെക്കന്‍ മേഖലകളിലായി 1,000-ത്തിലധികം വ്യത്യസ്ത വൈദ്യുതി തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി 32,000 ഉപഭോക്താക്കളെ വൈദ്യുതി മുടക്കം ബാധിച്ചു.

വീണുകിടക്കുന്ന വൈദ്യുത ലൈനുകള്‍ക്ക് സമീപം സുരക്ഷയൊരുക്കുന്ന അഗ്നിരക്ഷാസേനയെയും പൊലീസിനെയും സഹായിക്കുന്നതിനായി അധിക ജീവനക്കാരെ വിന്യസിച്ചതായി മാനിറ്റോബ ഹൈഡ്രോ അറിയിച്ചു.

ആഴ്ചയുടെ തുടക്കം മുതല്‍ പ്രതികൂല കാലാവസ്ഥ നേരിട്ട മാനിറ്റോബയില്‍ ഏറ്റവും രൂക്ഷമായ സാഹചര്യം അവസാനിച്ചതായാണ് കരുതുന്നത്.