ചുഴലിക്കാറ്റില്‍ നൂറ്റാണ്ട് പഴക്കമുള്ള ഫാംഹൗസ് തകര്‍ന്നു; പടിഞ്ഞാറന്‍ മാനിറ്റോബയില്‍ വ്യാപക നാശനഷ്ടം

ചുഴലിക്കാറ്റില്‍ നൂറ്റാണ്ട് പഴക്കമുള്ള ഫാംഹൗസ് തകര്‍ന്നു; പടിഞ്ഞാറന്‍ മാനിറ്റോബയില്‍ വ്യാപക നാശനഷ്ടം


വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും ശക്തമായ ഇടിമിന്നല്‍ മഴയ്ക്കും പിന്നാലെ നൂറ്റാണ്ട് പഴക്കമുള്ള ഇഷ്ടികകൊണ്ടുള്ള ഒരു ഫാംഹൗസ് പൂര്‍ണമായും തകര്‍ന്നു. ഈ മാസം ആദ്യം ഉണ്ടായ കനത്ത മഴയുടെയും കൊടുങ്കാറ്റുകളുടെയും ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് പ്രദേശത്തെ വീണ്ടും പ്രകൃതി ദുരന്തം ബാധിച്ചത്.

ബിര്‍ട്ടിലിന് സമീപം ആദ്യം ചെറിയ പൊടിച്ചുഴികള്‍ രൂപപ്പെടുകയും വെറും പത്ത് മിനിറ്റിനുള്ളില്‍ അത് ഭീമന്‍ ചുഴലിക്കാറ്റായി മാറുകയുമായിരുന്നു. കിഴക്കോട്ട് നീങ്ങിയ ചുഴലിക്കാറ്റ് ഏതാനും വീടുകളെ ഒഴിവാക്കിയെങ്കിലും ഒരു ഫാംഹൗസില്‍ നേരിട്ട് പതിക്കുകയായിരുന്നു. വീടിന്റെ കിഴക്കന്‍ ഭിത്തി തകരുകയും മേല്‍ക്കൂര പൂര്‍ണമായും പറന്നുപോവുകയും ചെയ്തു. ഫാമിലെ മറ്റ് കെട്ടിടങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി.

വീട്ടിലുണ്ടായിരുന്നവര്‍ സുരക്ഷിതരായിരുന്നു. 

പ്രായമായ ദമ്പതികളാണ് ഫാം ഹൗസിലുണ്ടായിരുന്നതെന്ന് റോസ്‌ബേണ്‍ അഗ്നിരക്ഷാസേനാ മേധാവി കെല്ലി സ്ലോണ്‍ പറഞ്ഞു. സ്ത്രീ കടുത്ത മാനസികാഘാതത്തിലായിരുന്നുവെങ്കിലും ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്ന് അദ്ദേഹം അറിയിച്ചു.

40 വര്‍ഷത്തെ സേവനത്തിനിടെ ഇത്രയും ശക്തമായ ചുഴലിക്കാറ്റ് കണ്ടിട്ടില്ലെന്നും സ്ലോണ്‍ പറഞ്ഞു.

ചുഴലിക്കാറ്റില്‍ ഫാമിലെ കളപ്പുര പൂര്‍ണമായും തകര്‍ന്നു. വലിയ സ്റ്റീല്‍ ഷിപ്പിങ് കണ്ടെയ്നര്‍ വയലിലേക്ക് തെറിച്ചുവീണു. നിരവധി മരങ്ങള്‍ വേരോടെ പിഴുതെറിയപ്പെടുകയും മുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ മറിഞ്ഞുവീഴുകയും ചെയ്തു.

റോസ്‌ബേണ്‍ മുനിസിപ്പാലിറ്റി മേയര്‍ ഷിര്‍ലി കാലിനിയുക്ക്, തകര്‍ന്ന വീട് നൂറ്റാണ്ട് പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള കെട്ടിടമായിരുന്നുവെന്ന് പറഞ്ഞു.

അയല്‍വീട്ടിലെ വര്‍ക്ക്ഷോപ്പും പൂര്‍ണമായും തകര്‍ന്നതോടൊപ്പം വീടിന്റെ മേല്‍ക്കൂരയുടെ ഭാഗവും ചുഴലിക്കാറ്റ് പറത്തിക്കളഞ്ഞു.

ചുഴലിക്കാറ്റ് കുറഞ്ഞത് 20 മിനിറ്റെങ്കിലും ഭൂമിയില്‍ സഞ്ചരിച്ചെന്നും നാശനഷ്ടങ്ങളുടെ തോത് കണക്കിലെടുക്കുമ്പോള്‍ എന്‍ഹാന്‍സ്ഡ് ഫുജിറ്റ സ്‌കെയിലില്‍ ഇഎഫ്3 വിഭാഗത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

ചുഴലിക്കാറ്റിന്റെ തീവ്രതയും നാശനഷ്ടങ്ങളും വിലയിരുത്താന്‍ നോര്‍ത്തേണ്‍ ടൊര്‍ണേഡോസ് പ്രോജക്ട് വിദഗ്ധസംഘത്തെ പ്രദേശത്തേക്ക് അയച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിടും.

കൊടുങ്കാറ്റില്‍ ഷെല്‍ വാലി മേഖലയില്‍ വലിയ ആലിപ്പഴവര്‍ഷവും സോമര്‍സെറ്റിന് സമീപം മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റും അനുഭവപ്പെട്ടു.

മേഖലയില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ശക്തമായ ഇടിമിന്നല്‍ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.