സാറാമ്മ തോമസ് , സൗദി ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി
Fri,Jun 29,2018

ജുബൈൽ: സൗദിയിൽ വാഹനമോടിക്കാൻ ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി സാറാമ്മ തോമസ് ( സോമി ജിജി ) സ്വന്തമാക്കി. സൗദി അറേബ്യ വനിതകൾക്ക് ലൈസൻസ് അനുവദിച്ചപ്പോള് അത് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് കിങ് അബ്ദുൽ അസീസ് നേവൽ ബേസ് മിലിറ്ററി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന സാറാമ്മയുടെ പേരിലായത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ പുതുപ്പറമ്പിൽ മേലേതിൽ മാത്യു പി. തോമസിന്റെ ഭാര്യയും, ആങ്ങമൂഴി വലിയത്തുപറമ്പിൽ വി. കെ തോമസിന്റെയും ലീലാമ്മയുടെയും മകളുമാണ് സാറാമ്മ. സൗദിയിൽ വനിതകൾക്ക് ലൈസൻസ് കൊടുക്കാൻ രാജവിജ്ഞാപനമുണ്ടായപ്പോൾ അപേക്ഷ വാങ്ങി അറബിയിൽ തയാറാക്കി സൈറ്റിൽ അപ്ലോഡ് ചെയ്തു. ഓൺലൈനിൽ പൂരിപ്പിക്കേണ്ട ഭാഗങ്ങളിൽ വസ്തുതകൾ രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജുബൈൽ ഡ്രൈവിങ് സ്കൂളിൽ വനിതകൾക്കായി പ്രത്യേകം ഒരുക്കിയ ഓഫീസിലെത്തി ലൈസൻസ് കരസ്ഥമാക്കുകയായിരുന്നു. ആദ്യ അവസരത്തിൽ തന്നെ സിഗ്നൽ ടെസ്റ്റ് പൂർത്തിയാക്കി. തുടർന്ന് ഗ്രൗണ്ടിൽ വാഹനം ഓടിച്ച് ടെസ്റ്റ്. പിഴവൊന്നും കൂടാതെ അതിലും വിജയിച്ചതോടെ ഫീസ് അടച്ച് പത്ത് വർഷത്തേക്കുള്ള ലൈസൻസ് സ്വന്തമാക്കി. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഭർത്താവിന്റെ വാഹനം കുറച്ചുനേരം ഓടിച്ച് സൗദിയിലെ സവാരിക്ക് തുടക്കമിട്ടു. ലൈസൻസ് എടുക്കാൻ ഇന്ത്യൻ വനിതകൾ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് മറിയാമ്മ പറഞ്ഞു. ബ്രിട്ടീഷ് വനിതകളും, തദ്ദേശീയരുമാണ് ഭൂരിപക്ഷവും. വനിതാ ഡ്രൈവിംഗ് സ്കൂൾ നിലവിൽ വരാത്തതിനാൽ വിദേശ ലൈസൻസ് ഉള്ളവർക്ക് മാത്രമേ തുടക്കത്തിൽ ജുബൈലിൽ ലൈസൻസ് നൽകുന്നുള്ളൂ.