ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി സ്മിത വി. കൃഷ്ണ
Mon,Aug 13,2018

കൊച്ചി: ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി എന്ന സ്ഥാനം ഗോദ്റെജ് കുടുംബത്തിലെ സ്മിത വി. കൃഷ്ണയ്ക്ക്. കൊട്ടക് വെൽത്ത് മാനേജ്മെന്റിന്റെ പിന്തുണയോടെ ഹുറൂൺ റിപ്പോർട്ട് ഇന്ത്യ പ്രസിദ്ധീകരിച്ച സമ്പന്നരായ വനിതകളുടെ പട്ടികയിലാണ് 67-കാരിയായ സ്മിത ഒന്നാം സ്ഥാനത്തെത്തിയത്. 37,570 കോടി രൂപയാണ് അവരുടെ ആസ്തി.
കൃഷ്ണയും സഹോദരങ്ങളും കൂടി ഗോദ്റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന് ഓഹരികൾ കൈയാളുന്നുണ്ട്.
എച്ച്.സി.എൽ. എന്റർപ്രൈസ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ റോഷ്നി നാടാർ (36) ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. എച്ച്.സി.എൽ. സ്ഥാപകൻ ശിവ് നാടാറിന്റെ മകളായ റോഷ്നിയുടെ ആസ്തി 30,200 കോടി രൂപയാണ്. റോഷ്നിയുടെ അമ്മയും ശിവ് നാടാറിന്റെ ഭാര്യയുമായ കിരൺ നാടാർ അഞ്ചാം സ്ഥാനത്തുണ്ട്. 20,120 കോടി രൂപയാണ് അവരുടെ ആസ്തി.
ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുടെ ഇന്ദു ജെയിൻ ആണ് മൂന്നാം സ്ഥാനത്ത്. 26,240 കോടി രൂപയാണ് ആസ്തി.
24,790 കോടി രൂപയുടെ ആസ്തിയുമായി ബയോകോൺ മേധാവി കിരൺ മജുംദാർ ഷാ ആണ് നാലാം സ്ഥാനത്ത്.
ലീന ഗാന്ധി തിവാരി (യു.എസ്.വി.), സംഗീത ജിൻഡാൽ (ജെ.എസ്.ഡബ്ല്യു.), ജയശ്രീ ഉള്ളാൾ (അരിസ്റ്റ നെറ്റ്വർക്സ്), അനു അഗ (തെർമാക്സ്), ശ്രദ്ധ അഗർവാൾ (ഔട്ട്കം ഹെൽത്ത്) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവർ. ഇതിൽ ജയശ്രീ ഉള്ളാളും ശ്രദ്ധ അഗർവാളും അമേരിക്കയിലാണ് പ്രവർത്തിക്കുന്നത്.